Friday 28 November 2014

ശബരിമല അയ്യപ്പ (ധർമ്മ ശാസ്ത) ക്ഷേത്രം (ഭാഗം ഒന്ന്)

ലോകവീരം മഹാപൂജ്യം സർവ രക്ഷാകരം വിഭോ
പാർവതീ ഹൃദയാനന്ദം ശാസ്താരം പ്രണമാമ്യഹം
സ്വാമിയേ ശരണമയ്യപ്പാ..................
ആറ് വർഷത്തെ സമഗ്രമായ പഠനത്തിന് ശേഷമാണ് ശബരിമല ധർമ്മ ശാസ്താവിനെ കുറിച്ച്  ഈ ലേഖനം എഴുതിയത്. ദയവ് ചെയ്ത് കോപ്പിയടിക്കാതിരിക്കുക. ഈ ലേഖനം ഇഷ്ടമായെങ്കിൽ ഫേസ് ബുക്ക്‌, ഗൂഗിൾ പ്ലസ്‌, ട്വിട്ടർ എന്നിവയിൽ ഷെയർ ചെയ്യുക. ഏതെങ്കിലും പ്രസിദ്ധികരണങ്ങളിൽ ലേഖകന്റെ അനുവാദത്തോട് കൂടി ഈ ലേഖന പരമ്പര ചേർക്കുന്നതിൽ വിരോധമില്ല. അയ്യപ്പ സ്വാമിയേ കുറിച്ച് കൂടുതലാളുകൾ അറിയുന്നത് സന്തോഷകരമല്ലേ. എല്ലാവർക്കും അയ്യപ്പ സ്വാമിയുടെ അനുഗ്രഹമുണ്ടാകട്ടെ.
സ്വാമിയേ ശരണമയ്യപ്പ...................
തുടർന്ന് വായിക്കുക 
ലോക പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാ ശബരിമല ശ്രീ അയ്യപ്പ (ധർമ്മശാസ്ത) ക്ഷേത്രം കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ നിബിഡ വനത്തിനുള്ളിലാണ്. ഒരു മണ്ഡലം വ്രതമെടുത്ത് ഇരുമുടി കെട്ടി വരുന്നവർ എരുമേലി ശാസ്താവിനെ തൊഴുതു വേണം ശബരി മലയിലെത്തുവാനെന്നതാണ് ആചാരം. കോട്ടയത്ത് നിന്ന് പൊൻകുന്നം വഴി എരുമേലിയിലെത്തി, അവിടെ നിന്ന് മുക്കൂട്ടുതറ, ഇലവുങ്കൽ  വഴി നിലയ്ക്കൽ എത്തുവാൻ 77 കിലോ മീറ്ററാണ് ദൂരം. നിലയ്ക്കലാണ് ബേസ് ക്യാമ്പ് എന്നതിനാൽ സ്വകാര്യ വാഹനത്തിൽ വരുന്നവർ അവിടെ വാഹനം പാർക്ക് ചെയ്ത് കെഎസ്ആർടിസി ബസ്സിൽ പമ്പയിലെത്തെണം. എരുമേലിയിൽ നിന്ന് വെച്ചൂച്ചിറ, അത്തിക്കയം, പെരുനാട്‌, ളാഹ വഴിയും ഇലവുങ്കലെത്താം. ട്രെയിനിൽ വരുന്നവർ  എരുമേലി ദർശനം ഒഴിവാക്കുകയാണെങ്കിൽ ചെങ്ങന്നൂരിൽ ഇറങ്ങി കെഎസ്ആർടിസി ബസ്സിൽ പമ്പയിലെത്തുന്നതാണ് എളുപ്പം. എരുമേലി ദർശനം ഒഴിവാക്കുകയാണെങ്കിൽ തെക്കൻ കേരളത്തിൽ നിന്ന് വരുന്നവർ പന്തളത്ത് നിന്ന് എണ്‍പത് കിലോ മീറ്റർ ദൂരം താണ്ടിയാൽ ശബരി മലയിൽ എത്തും. ഉത്തര കേരളത്തിൽ നിന്നും, തമിഴ് നാടിന്റെ വടക്ക്‌ ഭാഗത്ത് നിന്നും, കർണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ NH544 വഴി അങ്കമാലിയിൽ വന്നു, അവിടെ നിന്ന് എം സീ റോഡ്‌ വഴി കൂത്താട്ടുകുളം, പാല, കഞ്ഞിരപ്പള്ളി വഴി എരുമേലിയിൽ എത്തുന്നതാണ് എളുപ്പ വഴി (അങ്കമാലിയിൽ നിന്ന് പമ്പ വരെ 160 കിലോ മീറ്റർ). കുമളിയിൽ നിന്ന് പുൽ മേട് താണ്ടി അമ്പത് കിലോ മീറ്റർ ദൂരം സഞ്ചരിച്ചും ശബരി മലയിൽ എത്താം. 2011 ജനുവരി 14ന് പുൽ മേടിൽ നിന്ന് മകര ജ്യോതി കണ്ടിറങ്ങിയ അയ്യപ്പന്മാരിൽ നൂറോളം പേർ തിരക്കിപ്പെട്ട് മരണമടഞ്ഞതോടെ പുൽമേട്‌ വഴിയുള്ള സഞ്ചാരത്തിന് നിയന്ത്രണമുണ്ട്.

ദക്ഷിണേന്ത്യയിൽ തീർത്ഥാടക സന്ദർശനത്തിൽ തിരുപ്പതിയും പഴനിയും ഗുരുവായൂരും കഴിഞ്ഞ് നാലാം സ്ഥാനമാണ് ശബരിമലയ്ക്കെങ്കിലും ചുരുങ്ങിയ കാലയളവിൽ ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്നത് ശബരിമലയിലാണ്. മറ്റു ക്ഷേത്രങ്ങളിൽ വർഷത്തിൽ എല്ലാ ദിവസവും തീർത്ഥാടകർ എത്തുമെങ്കിൽ ശബരിമലയിൽ സാധാരണയായി തീർത്ഥാടകർ എത്തുന്നത് നവംബർ ഡിസംബർ ജനുവരി മാസങ്ങളിലായാണ്. മലയാള മാസം വൃശ്ചികം ഒന്നു മുതൽ മണ്ഡല കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളിലും, തുടർന്ന് മകരം ഒന്നിന് നടക്കുന്ന മകര വിളക്കെന്ന സംക്രമ പൂജ വരെയും, മകരം പത്തിന് നടക്കുന്ന ഗുരുതി വരെയുമാണ് ശബരിമലയിലെ തീർത്ഥാടന കാലയളവ്. ഇതിനു പുറമേ എല്ലാ മലയാള മാസങ്ങളിലേയും ആദ്യത്തെ അഞ്ചു ദിവസങ്ങളിലും സന്ദർശനം അനുവദിക്കുന്നു. ധനു പതിനൊന്നിന് മണ്ഡല പൂജ കഴിഞ്ഞാൽ അഞ്ചു ദിവസം നടയടച്ച ശേഷമാണ് സംക്രമ പൂജയ്ക്ക് വേണ്ടി നട തുറക്കുന്നത്. സംക്രമ പൂജ കഴിഞ്ഞാൽ ഗുരുതി വരെയുള്ള ദിവസങ്ങളിലും തീർത്ഥാടകർ വളരെ കുറവായിരിക്കും അങ്ങിനെ കണക്കു കൂട്ടിയാൽ കേവലം 55 ദിവസം കൊണ്ടാണ് ജന കോടികൾ ദർശന പുണ്യം നേടാനായി ശബരിമലയിലെത്തുന്നത്ഏകദേശ കണക്കനുസരിച്ച് നാല് കോടി ഭക്തരെങ്കിലും 2017 - '18 കാലയളവിൽ ശബരിമലയിൽ എത്തിയിരുന്നു. ശബരിമലയിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന് 2017 - '18 കാലയളവിൽ ലഭിച്ച വരുമാനം നാനൂറ് കോടിയിൽപ്പരം രൂപയാണ്. തീർത്ഥാടക പ്രവാഹത്താൽ കേരളത്തിന്  മൊത്തമായി 2017 - '18 കാലയളവിൽ ലഭിച്ച വരുമാനം മൂവായിരം കോടി രൂപയിൽ അധികം വരും.

കടൽ നിരപ്പിൽ നിന്നും ഏതാണ്ട് തൊള്ളായിരം മീറ്റർ ഉയരത്തിലാണ് ശബരിമല ക്ഷേത്ര സ്ഥാനം. ശബരിമലയെ ചുറ്റിയുള്ള പതിനെട്ട് മല മുകളിലും ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. ഈ മലകളിൽ ക്ഷേത്രങ്ങളോ, ക്ഷേത്രാവശിഷ്ടങ്ങളോ ഇന്നും കാണാം. ക്ഷേത്രത്തിനു ചുറ്റുമുള്ള പതിനെട്ട് മലകളിലെ പതിനെട്ട് മല ദൈവങ്ങൾക്കു നടുവിലാണ് അയ്യപ്പനെന്നും ഇത് സൂചിപ്പിക്കുന്നതാണ് ക്ഷേത്രത്തിനു മുന്നിലുള്ള പതിനെട്ട് പടികളെന്നും വിശ്വാസമുണ്ട്.

ശബരിമല ഹൈന്ദവവൽക്കരിക്കപ്പെട്ട ബുദ്ധവിഹാരം എന്ന് ചിലർ പറയുന്നു. ബുദ്ധ മതം കേരളത്തിൽ പ്രചരിക്കുന്നതിനു മുമ്പ് തന്നെ ശബരിമലയിൽ ക്ഷേത്രമുണ്ടായിരുന്നെന്നും, ഗോത്ര സംസ്കൃതി മുതൽ അയ്യൻ എന്ന അച്ഛൻ ദൈവം പൂജനീയനായിരുന്നു എന്നും അവർ മറക്കുന്നു. സ്വദേശിയവും വൈദേശികവുമായ മതങ്ങളും സംസ്ക്കാരങ്ങളും ഭാരതത്തിൽ പല കാലഘട്ടത്തിലായി ഉടലെടുക്കുകയും വരികയും വളരുകയും ചെയ്തു. വൈദേശികമാണെങ്കിലും ഏറെ കുറെ സ്വദേശിവൽക്കരിക്കപ്പെട്ട ദ്രാവിഡ സംസ്ക്കാരമാണ് ദക്ഷിണേന്ത്യയിൽ പ്രചരിച്ചത്. ആര്യാവർത്തം എന്ന് അറിയപ്പെടുന്ന ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ സ്വദേശിവൽക്കരിക്കപ്പെട്ട ആര്യ സംസ്ക്കാരവും. ദ്രാവിഡരുടെ ഭാഷ തമിഴും ആര്യന്മാരുടെത് സംസ്കൃതവും. ദ്രാവിഡരുടെ മൂല ദൈവം ശിവനാണ്, ശിവം എന്ന സാമാന്യ സങ്കൽപ്പം ഉണ്ടാവുന്നതിന് മുമ്പ് തന്നെ അച്ഛൻ ദൈവത്തെ ആദിമ ഗോത്ര സംസ്കൃതി ആരാധിച്ചിരുന്നു. ആദിമ മനുഷ്യർ തലോടുകയും, നിനച്ചിരിയ്ക്കാതെ തല്ലുകയും ചെയ്യുന്ന ഭൂമി, വായു, ജലം, അഗ്നി, ആകാശം എന്നീ ശക്തികളെയാണ് ഭയപ്പെട്ടിരുന്നതും ആരാധിച്ചിരുന്നതും. ആരാധിച്ചിട്ടും ചിലപ്പോൾ പ്രകൃതി ശക്തികൾ കോപിയ്ക്കുന്നത് കണ്ടപ്പോൾ ഇവരെയും നിയന്ത്രിയ്ക്കുന്ന ഒരു ശക്തി ഉണ്ടെന്ന് ആദിമ മനുഷ്യർക്ക് മനസ്സിലായി. ആ ദൈവത്തെ അവർ പഞ്ച ഭൂതങ്ങളുടെ നാഥനായി ആരാധിച്ചു തുടങ്ങി. അങ്ങിനെ അയ് അപ്പൻ എന്ന ഭൂത നാഥനാണ് ആദ്യ ദൈവ സങ്കൽപ്പം. മാടനെന്നും, ദൈവത്താർ എന്നും മറ്റും പ്രാദേശികമായി ഭൂത നാഥനെ വിളിച്ചു തുടങ്ങി. അച്ഛൻ ദൈവത്തിന്റെ പാതിയായ അമ്മ ദൈവത്തിന് കാളി എന്നും മറുത എന്നുമൊക്കെ പേരായി.  പ്രധാന വിഷയത്തിൽ നിന്ന് വഴുതി മാറാൻ സാധ്യത ള്ളത് കൊണ്ട് ഈ വിഷയത്തെ കുറിച്ച് കൂടുതൽ വിശദീകരിയ്ക്കുന്നില്ല. തീർത്ഥ യാത്രയുടെ തുടർന്നുള്ള ഭാഗങ്ങളിൽ ചേർക്കുന്ന തൃശൂർ ജില്ലയിലെ ചാത്തൻ സേവമഠങ്ങൾ, കണ്ണൂർ ജില്ലയിലെ ദൈവത്താർ ക്ഷേത്രങ്ങൾ എന്നിവയിൽ അച്ഛൻ ദൈവമായ അയ്യപ്പനെ കുറിച്ചും, അമ്മ ദൈവമായ കാളിയെ കുറിച്ചും കൂടുതൽ വിശകലനം കാണാം.

ആര്യന്മാർ, ദ്രാവിഡരെ തോൽപ്പിച്ച കഥയായ രാമായണത്തിൽ ശ്രീരാമൻ സീതാന്വേഷണ മാർഗ്ഗേ ദ്രാവിഡ സന്യാസിനിയായ ശബരിയെ സന്ദർശിച്ചു എന്നും കാണുന്നു. ശേഷം ആര്യ ദ്രാവിഡ സങ്കലനം ഉണ്ടാവുകയും, മതങ്ങൾ ഉണ്ടാവുകയും ചെയ്തു. ഭാരത ദേശത്ത്‌ ഉളവായ പ്രധാന മതങ്ങളാണ് വിഷ്ണു ആരാധകരായ വൈഷ്ണവരും ഗണപതി ആരാധകരായ ഗാണപത്യരും ശിവ ആരാധകരായ ശൈവരും ദേവി ആരാധകരായ ശാക്തെയരും. വൈഷ്ണവ മതത്തിന്റെ പ്രചാരത്തിൽ പിടിച്ചു നിൽക്കാനാകാതെ തമ്മിൽ ഐക്യ രൂപം ഉണ്ടായിരുന്ന ശൈവ, ശാക്തേയ, ഗാണപത്യ മതങ്ങൾ ഒന്നായി. പിന്നീട് വൈഷ്ണവരുടേയും ശൈവരുടേയും രണഭൂമിയായി തീർന്നു ഇന്ത്യ. അയ്യപ്പൻ എന്ന ദൈവ സങ്കല്പം തമിഴ് ദേശത്ത് അപ്രസക്തമായതായിരുന്ന ഇതിന്റെ ഫലം. ഈ സമയത്ത് തന്നെ മലയും അളവും ചേർന്ന ഭൂവിഭാഗത്തിന് തനതായ ഒരു സംസ്ക്കാരം രൂപപ്പെട്ടിരുന്നു. കേരം തഴച്ചു വളർന്ന മലയാള കേരളം അയ്യപ്പനെ അവരുടെ ഭര ദേവതയാക്കി. കൂട്ടിനായി കാളി, സർപ്പം, യക്ഷി, ഗന്ധർവ്വൻ തുടങ്ങിയ ദേവകളുമുണ്ടായിരുന്നു. ആദിമ കേരളത്തിന്റെ ആരാധനാലയങ്ങൾ കാവുകളായിരുന്നു. കേരളത്തിൽ അയ്യപ്പൻ കാവുകളും കാളി കാവുകളും സർപ്പ കാവുകളും യക്ഷി കാവുകളും ഗന്ധർവ്വൻ കാവുകളും ധാരാളമായുണ്ടായി. താമസവിന ശൈവ, വൈഷ്ണവ മതങ്ങൾ ക്ഷേത്രങ്ങൾ എന്ന സങ്കൽപ്പവും ആരാധനാലയങ്ങൾക്ക് നൽകി.

ദ്രാവിഡരും ശൈവ മത വിശ്വാസികളുമായിരുന്ന ഒന്നാം ചേര സാമാജ്യ ചക്രവർത്തിമാരാണ് കേരളത്തിൽ വ്യാപകമായി ശിവാലയങ്ങൾ സ്ഥാപിച്ചത്. അതിൽ ഒന്നായ ശബരിമല ക്ഷേത്രത്തിൽ ശിവനെ അയ്യപ്പനായും ആരാധിച്ചു പോന്നു. പ്രകൃതി ക്ഷോഭവും, ചോള പാണ്ഡ്യ സാമ്രാജ്യങ്ങളുടെ ആക്രമണവും ആര്യാധിനിവേശവും കാരണം ഒന്നാം ചേര സാമാജ്യം മൂന്നാം നൂറ്റാണ്ടോടെ തകർന്നു. പിന്നീട് ഒമ്പതാം നൂറ്റാണ്ടിൽ രണ്ടാം ചേര സാമാജ്യ രൂപീകരണം വരെ കേരള ചരിത്രം ഇരുൾ മൂടി കിടക്കുകയാണ്. ഈ കാല ഘട്ടത്തിൽ ശൈവ വൈഷ്ണവ സഘർഷവും ജൈന ബുദ്ധമതങ്ങളുടെ പ്രചാരവും കേരളത്തിൽ നടന്നു. ആദ്യ കാലത്ത് ജൈന മതത്തിനായിരുന്ന പ്രചാരം എങ്കിലും പിന്നീട് ബുദ്ധ മതം പ്രചുര പ്രചാരം നേടി. തുടർന്ന് കേരളത്തിലെ കാവുകൾ ബുദ്ധ ജൈന മത വിഹാരങ്ങളായി. പാർശ്വനാഥൻ, ഋഷഭൻ, സിംഹോദരൻ എന്നീ തീർത്ഥങ്കരരും പാർശ്വനാഥന്റെ ഭാര്യയായ പത്മാവതിയും, പഞ്ച ശിരസുള്ള നാഗവുമായിരുന്നു ജൈനരുടെ പ്രതിഷ്ഠാ മൂർത്തികൾ. പാർശ്വനാഥൻ തന്നെയാണ് മഹാവീരൻ എന്ന ജൈനൻ. കാളി സർപ്പ യക്ഷി ഗന്ധർവ കാവുകളിൽ കുറെ ജൈനർ സ്വന്തമാക്കിയപ്പോൾ, ബുദ്ധ മതക്കാർ പ്രധാനമായും സ്വന്തമാക്കിയത് അയ്യപ്പൻ കാവുകളെയാണ്. അവരാണ് അയ്യപ്പനെ ശാസ്താവാക്കിയത്. ബുദ്ധ പര്യായ നാമമായ ജാതൻ, ചാത്തനും, പിന്നീട് സംസ്കൃത സ്വാധീനത്താൽ ശാസ്താവുമായി. വടക്കേ ഇന്ത്യയിൽ നിന്ന് കുടിയേറിയ കൗശലക്കാരായ ആര്യ ബ്രാഹ്മണർ (തദ്ദേശീയമായി നമ്പൂതിരികൾ) ജൈന, ബുദ്ധ മതക്കാരെ ആദി ജനതയുടെ സഹായത്തോടെ കേരളത്തിൽ നിന്ന് ഓടിച്ചപ്പോൾ എല്ലാ വിഹാരങ്ങളും ക്ഷേത്രങ്ങളാക്കി. ഇനിയും ഒരു കലഹം ഒഴിവാക്കാനായി ശാസ്താവിനെ വിഷ്ണു ശിവ പുത്രനാക്കി. വിഷ്ണു എന്നർത്ഥം വരുന്ന അയ്യനും, ശിവൻ എന്നർത്ഥം വരുന്ന അപ്പനും ഏകോപിച്ച് ഉണ്ടായിട്ടുള്ളത് അയ്യപ്പന്ന വാദം പിന്നീട് ഉണ്ടാക്കിയതാണ്.

മേൽവിവരിച്ച വസ്തുതകൾ കേരളത്തിൽ സാമാന്യമായി നടന്നതാണെങ്കിലും ശബരിമലയിൽ ജൈന സ്വാധീനവും കാണുന്നുണ്ട്. അതിൽ നിന്ന് ഗോത്ര സംസ്കൃതിയിൽ അയ്യപ്പ ക്ഷേത്രമായിരുന്ന ഇവിടം പിന്നീട് ശിവാലയം, ജൈന ആരാധനാലയം, ബുദ്ധ വിഹാരം തുടർന്ന് ധർമ്മ ശാസ്താ ക്ഷേത്രം എന്നിവയായി പരിവർത്തനങ്ങൾക്ക് സാക്ഷിയായി എന്ന് അനുമാനിയ്ക്കാം. ജൈനമതത്തിലെ ഋഷഭ തീർത്ഥങ്കരന്റെ പ്രതിഷ്ഠ ഉണ്ടായിരുന്നതിലാവണം ബ്രഹ്മചാര്യ സങ്കൽപ്പവും  മണി കണ്ഠനെന്ന പേരും ഇവിടെയുണ്ടായത്. ജൈന ക്ഷേത്രങ്ങളായിരുന്ന മലയിൻകീഴ് ശ്രീകൃഷ്ണ ക്ഷേത്രം, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽ മാണിക്യ ക്ഷേത്രം എന്നിവിടങ്ങളിലും ഒരു കാലത്ത് സ്ത്രീ പ്രവേശനം ഉണ്ടായിരുന്നില്ല.

ഇനി ശാസ്താവതാരത്തെ കുറിച്ച് സാധാരണയായി കേൾക്കുന്ന ഐതീഹ്യം ചുരുക്കത്തിൽ വിവരിക്കാം. ശിവ സംഭൂതയായ മഹാ കാളി മഹിഷാസുരനെ വധിച്ചതിന് പ്രതികാരമായി സോദരി മഹിഷി തപസ്സ് ചെയ്തു ശിവ വിഷ്ണു സംയോജനത്തിൽ ജനിക്കുകയും മനുഷ്യ പുത്രനായി ജീവിക്കുകയും ചെയ്യുന്ന ഒരാൾക്ക് മാത്രമേ തന്നെ വധിക്കുവാൻ കഴിയൂ എന്ന് വരം വാങ്ങി.   മഹിഷി വര ലബ്ദിയിൽ അഹങ്കരിച്ച്‌ തൃലോകങ്ങളെ നശിപ്പിച്ചു. നിവൃത്തിയില്ലാതെ വിഷ്ണു മോഹിനി വേഷം ധരിച്ചു ശിവസംയോഗത്തിലൂടെ ശാസ്താവിന് ജന്മം നൽകി. മനുഷ്യ പുത്രനായി ജീവിക്കുവാൻ വേണ്ടി കുഞ്ഞിനെ കഴുത്തിൽ ഒരു മണിയും കെട്ടി പമ്പാ തീരത്ത് കിടത്തി. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന പന്തളം രാജാവ് നായാട്ടിനായി വനത്തിൽ എത്തിയപ്പോൾ പമ്പാ തീരത്ത് വച്ച് കഴുത്തിൽ മണി കെട്ടിയ സുന്ദരനായ ഒരാൺകുഞ്ഞിനെ കണ്ടെത്തി. കഴുത്തിൽ മണി ഉണ്ടായിരുന്നത് കൊണ്ട് മണി കണ്ഠൻ എന്നു പേരിട്ട് കൊട്ടാരത്തിലേക്ക് കൊണ്ടു പോയി മകനായി വളർത്തി. താമസിയാതെ രാജാവിനൊരു മകൻ ജനിച്ചു. ആയോധന കലയിലും വിദ്യയിലും നിപുണൻ ആയ മണി കണ്ഠനെ യുവ രാജാവായി വാഴിക്കാനായിരുന്നു രാജാവിന്റെ ആഗ്രഹം. എന്നാൽ മന്ത്രി ഇതിനെ ചെറുക്കാനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്തു, ഇതിനായി രാജ്ഞിയെ വശത്താക്കുകയുംഅവരുടെ ഗൂഢ പദ്ധതി പ്രകാരം രാജ്ഞി വയറു വേദന അഭിനയിക്കുകയും, കൊട്ടാര വൈദ്യൻ പുലി പാൽ മരുന്നായി നിശ്ചയിക്കുകയും ചെയ്തു. മഹിഷിയെയും വധിക്കാനും, പുലി പാൽ കൊണ്ടു വരാനും   മണി കണ്ഠൻ വനത്തിലെത്തി. മഹിഷിയെ വധിച്ച്‌ പുലിമേലേറി, പുലിപ്പാലുമായി വിജയശ്രീ ലാളിതനായി മടങ്ങിയെത്തി. തുടർന്ന് ഭരണമെറ്റെടുക്കാൻ രാജാവ് അഭ്യർത്ഥിച്ചെങ്കിലും അവതാര ലക്ഷ്യം പൂർത്തിയാക്കി മണി കണ്ഠൻ വനത്തിലേയ്ക്ക് പോയി. വർഷത്തിൽ ഒരു തവണയെങ്കിലും തന്നെ കാണാൻ വരണമെന്ന് ദുഖിതനായ രാജാവ്‌ ആവിശ്യപ്പെട്ടു. എന്നാൽ ഇനി എന്നെ കാണണം എങ്കിൽ ഞാൻ എയ്യുന്ന ശരം വീഴുന്ന സ്ഥലത്ത് വന്നാൽ മതിയെന്നായി മണി കണ്ഠൻ. അമ്പ് വീണ സ്ഥലമായ ശബരി മലയിൽ രാജാവ് ക്ഷേത്രം നിർമ്മിച്ചു. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തിൽ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വർഷം തോറുമുള്ള തീർത്ഥയാത്രയും. മഹിഷിയെ കുറിച്ച് ഈ സന്ദർഭത്തിൽ എഴുതുന്നത്‌ ഉചിതമാണ്. വിന്ധ്യന്റെ താഴ്‌വരയിൽ ഗാലവനെന്ന മുനി താമസിച്ചിരുന്നു. മുനി പുത്രിയായ ലീലക്ക്‌ പ്രധാന ശിഷ്യനായ ദത്തനോട് അനുരാഗം ജനിച്ചു. ഒറ്റക്കാലില്‍ തപസ്സ് ചെയ്തു കൊണ്ടിരുന്ന ദത്തനോട് പട്ട മഹഷി ആക്കാമോ എന്ന് ലീല. കോപിഷ്ടനായ ദത്തൻ നീ ഒരു മഹിഷി (എരുമ) ആയി പോകട്ടെ എന്ന് ശപിച്ചു. അങ്ങിനെ അടുത്ത ജന്മം ലീല, കരംഭാസുരന്റെ മകളായി മഹിഷീ മുഖത്തോടെ ഭൂമിയില്‍ ജനിച്ചു.

അയ്യപ്പചരിതം കുറച്ചുകൂടി വിപുലികരിച്ചു ചില്ലറ വിത്യാസങ്ങളോടെ പറഞ്ഞു കേൾക്കുന്നത് ഇങ്ങിനെയാണ്. മഹിഷിയെ വധിക്കാൻ ഹരിഹര സുതനായി ജനിച്ചത്‌ മണികണ്ഠനായ ധർമ്മ ശാസ്താവാണ്‌. വധം കാണാൻ ശിവൻ വന്നു നന്ദിയെ കെട്ടിയ സ്ഥലമാണ് അഴുതയ്ക്ക് അടുത്തുള്ള കാള കെട്ടി. മഹിഷി നിഗ്രഹത്തിന് ശേഷം അന്തർധാനംചെയ്ത ശാസ്താവിന് പന്തളരാജൻ ശബരി മലയിൽ അമ്പലം പണിതു. രാജ്യത്തിന് എന്തെങ്കിലും ആപത്തു വന്നാൽ അവതരിക്കാമെന്നു പന്തളരാജന് മണികണ്ഠൻ വാക്ക് കൊടുത്തിരുന്നുവത്രേ. നൂറ്റാണ്ടുകൾക്ക് ശേഷം ഉദയനനെന്ന കൊള്ളക്കാരൻ മറവ പടയുമായി വന്നു പന്തള രാജ്യം കൊള്ളയടിച്ചു പന്തള രാജകുമാരിയെ തട്ടി കൊണ്ട് പോയി. ശബരി മലയിലും സമീപ പ്രദേശങ്ങളിലും തലപ്പാറ ഇഞ്ചപ്പാറ തുടങ്ങിയ കോട്ടകൾ കെട്ടി സാമ്രാജ്യമാക്കി. ശബരി മല ക്ഷേത്രം നശിപ്പിച്ച് മേൽ ശാന്തിയെ വധിച്ചു. ശാന്തിയുടെ മകനായ ജയന്തൻ, രാജകുമാരിയും രക്ഷിച്ച് വിവാഹം കഴിച്ച് പാണ്ടിരാജനെ അഭയം പ്രാപിച്ചു. അവർക്കുണ്ടായ മകനാണ് ശാസ്താവിന്റെ അവതാരമായ അയ്യപ്പൻ. പ്രായ പൂർത്തിയായ അയ്യപ്പൻ സകല ശാസ്ത്ര പണ്ഡിതനായി പാണ്ടി രാജന്റെ സേനാധിപനായി. തുടർന്ന് അവതാരപൂർത്തികരണത്തിനായി പന്തളത്ത് വന്ന് വാവർ, കടുത്ത, കറുപ്പൻ, തൊമ്മൻ തുടങ്ങിയ സഹായികളുമായി ചേർന്ന് ഉദയനനെയും കൂട്ടാളികളെയും വധിച്ച്‌ പന്തളം മോചിതമാക്കി. അവതാര പൂർത്തികരണം നേടി അയ്യൻ ശബരിമലയിലെ പ്രതിഷ്ഠയിൽ വിലയം പ്രാപിച്ചു. ഉദയനനെ തോൽപ്പിക്കാൻ പോയപ്പോൾ ഭക്ഷണ സാധനങ്ങ ഇരു മുടി കെട്ടായാണ് കൊണ്ടു പോയതത്രേ. ഐതീഹ്യങ്ങൾ എന്നാൽ ചരിത്രവും, പുരാണങ്ങളും, നാടോടി കഥകളും ചേർത്ത് സ്ഥാപിത താല്പര്യങ്ങൾ സംരിക്ഷിയ്ക്കാനായി ഉണ്ടാക്കിയിട്ടുള്ളവയാണ്. നാടോടി കഥകളിൽ ചില വീര പുരുഷന്മാരുടെ അമാനുഷ്യ പ്രവർത്തികളും കാണും. അതനുസരിച്ചു നോക്കിയാൽ അയ്യപ്പ ഐതീഹ്യങ്ങളിൽ ചരിത്ര നായകന്മാരുടെ പ്രവർത്തികളുണ്ട്. പന്തളം രാജ്യം രൂപീകരിച്ച ചരിതവും, ഉലകുടയ പെരുമാളിന്റെ ചരിതവും ഉദാഹരണമാണ്. തീവെട്ടി കൊള്ളക്കാരെ തുരത്തുവാൻ സാമാന്യ ജനങ്ങളെ സംഘടിപ്പിച്ച വീര യോദ്ധാവിന്റെ പേരും അയ്യപ്പൻ എന്ന് തന്നെ ആയിരുന്നിരിയ്ക്കാം. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു പാഠഭേദം തുടർന്ന് എഴുതുന്നു.   

ശബരി മലയെ പറ്റി ആദ്യമായി പ്രസിദ്ധീകൃതമായ ഗ്രന്ഥം കല്ലറക്കൽ കൃഷ്ണൻ കർത്താവ് എഴുതി 1929ൽ അച്ചടിച്ച ശ്രീ ഭൂതനാഥോപാഖ്യാനം കിളിപ്പാട്ടാണ്. ആ കാലയളവിൽ തന്നെ വിദ്വാൻ കുറുമള്ളൂർ നാരായണ പിള്ള ശ്രീ ഭൂതനാഥ സർ‌വ്വസ്വമെന്ന കൃതിയും എഴുതി. ആ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന പ്രകാരം പന്തളം രാജ വംശം പാണ്ടി നാട്ടിൽ നിന്നും കുടി റിയത് ഏഡി 1200നോട് അടുപ്പിച്ചാണ്. വാവരുടെ (ബാബർ) പൂർ‌വികർ തമിഴ് നാട്ടിലെ അവരാം കോവിലിൽ നിന്നും കുടിയേറിയത് കൃസ്താബ്ദം 1400 നോട് അടുപ്പിച്ചും. മേൽ പറഞ്ഞ വിവരങ്ങൾ ശരിയാണെങ്കിൽ ധർമ്മ ശാസ്ത അവതാരം നടന്നത് പാണ്ടി ദേശത്ത്‌ ആയിരിക്കാമെന്നും അന്നത്തെ പാണ്ടി രാജവംശത്തിന്റെ ഒരു താവഴി സഹ്യനിപ്പുറം വന്നു പന്തള രാജ്യം സ്ഥാപിച്ചു എന്നും കരുതാം. മലയാളം സ്വതന്ത്ര ഭാഷയായി കേരളത്തിൽ തനതായ സംസ്ക്കാരം രൂപപ്പെട്ടത് ആ കാലഘട്ടത്തിന് നാല് നൂറ്റാണ്ടുകൾക്ക് മുമ്പാണ്. ഭാഷ വിത്യസം ഉണ്ടങ്കിലും സഹ്യനപ്പുറമുള്ള പാണ്ടി രാജ്യത്തിന്റെയും ഇപ്പുറം ഉള്ള പന്തളം രാജ്യത്തിന്റെയും പൊതു കുലദൈവമായി ശാസ്താവ്. ശേഷം അയ്യപ്പന്റെയും വാവരുടെയും കഥകൾ സത്യമാകുന്നു. സംശയം ഒന്ന് മാത്രം അയ്യപ്പൻ ബ്രാഹ്മണന് ക്ഷത്രിയ സ്ത്രീയിൽ ജനിച്ചതാണോ, അതോ താഴ്ന്ന ജാതിയിലോ. മേൽ പറഞ്ഞ ഗ്രന്ഥങ്ങൾ പ്രകാരം വെള്ളാള കുല ജാതനാണ് അയ്യപ്പൻ. ഈഴവ ജാതിയിലാണ് പിറന്നതെന്നും വാദമുണ്ട്. ഉദയനനെന്ന മറവപ്പട തലവനെ നേരിടാ പന്തളം രാജാവ് അയ്യപ്പൻ എന്ന ഈഴവ നായകനെ നിയമിച്ചതും, തണ്ണീർ മുക്കത്ത് കളരി ആശാനായിരുന്ന ചീരപ്പൻ മൂപ്പന്റെ കളരിയിൽ പഠിച്ചതും, മകൾ വിവാഹാഭ്യർഥന നടത്തിയതും, നിത്യ ബ്രഹ്മചാരിയായ അയ്യപ്പൻ അത് നിഷേധിച്ചതും, ശബരി മലയിൽ മാളിക പുറം സ്ഥാനം നൽകിയതും നാടോടി കഥകളിലുണ്ട്. അൽപ്പം കൂടി വ്യത്യസ്തമായി ചിന്തിച്ചാൽ ശ്രീമൂലവാസം താന്ത്രിക ബുദ്ധമതക്കാരുടെ പിൻ തുടർച്ചയായിരുന്ന ആലപ്പുഴയിലെ ഈഴവരുടെതായിരുന്നു ശബരിമല ക്ഷേത്രം, ഇടയ്ക്ക് കൈമോശം വന്ന ക്ഷേത്രം തിരിച്ചു പിടിയ്ക്കുവാനായി ഗുരുവിന്റെ നിർദേശപ്രകാരം നാനാജാതി മതസ്ഥരെ സംഘടിപ്പിച്ചു എരുമേലിയിൽ നിന്ന് അയ്യപ്പൻ പേട്ട കെട്ടി പോയതായിരിയ്ക്കാം. അയ്യപ്പൻ ബ്രഹ്മചാരി യിരുന്നോ എന്ന സംശയം ചിലർക്കുണ്ട്. ശാസ്താവ് പത്നിമാരായ പൂർണ്ണ പുഷ്ക്കല സമേതനായും, പ്രഭ ന്ന പത്നിയോടും സത്യാകനെന്ന പുത്രനോടും കൂടിയും പ്രതിഷ്ഠയുള്ള അനവധി ക്ഷേത്രങ്ങളുണ്ട്. ശാസ്താവ് ഗ്രഹസ്ഥാശ്രമി ആണെന്നും അയ്യൻ ബ്രഹ്മചാരിയാണെന്നും വിശ്വസിക്കുന്നതാണ് ഉചിതം.

ശാസ്താവ്, ധർമ്മ ശാസ്ത,ഹരിഹര സുതൻ, മണി കണ്ഠൻ, അയ്യനാർ, ഭൂത നാഥൻ ശബരിഗിരീശ്വരൻ തുടങ്ങിയ ഒട്ടനവധി പേരുകളിറിയപ്പെടുന്ന അയ്യപ്പനെ കേരളത്തിൽ പല രീതിയിലാണ് ആരാധിക്കുന്നത്. കുളത്തൂപ്പുഴയിൽ ബാലനാണ്, അച്ഛൻ കോവിലിൽ ആണ്ടവനും, ആര്യങ്കാവിൽ അയ്യനും. ജാതി മത ഭേദമന്യേ ആർക്കും പ്രവേശിക്കാവുന്ന അമ്പലമാ ശബരി മലയിൽ വരുന്നവരെല്ലാം അയ്യപ്പന്മാരും മാളികപ്പുറങ്ങളും. പതിനെട്ടാം പടി കയറി ചെല്ലുമ്പോൾ പ്രവേശന കവാടത്തിനു മുകളിൽ എഴുതിയിരിക്കുന്ന പോലെ തത്വമസി (അത് നീയാകുന്നു). തത് (അത്, ആ പരമ ചൈതന്യം, ഈശ്വര), ത്വം (നിന്റെ ഉള്ളിനീയായിരിക്കുന്ന ചൈതന്യം തന്നെ), അസി (ആകുന്നു).

ഛന്ദോഗ്യ ഉപനിഷത്തിൽ ഉദ്ദാലകൻ മകനായ ശ്വേത കേതുവിനോട് പറഞ്ഞ വാക്കാണ് തത്വമസി. കേതുവിന് സംശയം ഞാൻ എങ്ങനെ പരമാത്മാവാകും, ഉദ്ദാലകൻ ഉടനെ മകനോട് അഗ്നി കൊണ്ട് വരുവാൻ പറഞ്ഞു. ശ്വേത കേതു ഒരു വിളക്ക് കത്തിച്ചു കൊണ്ട് വന്നു, വിളക്കല്ലാ അഗ്നി കൊണ്ടു വരു എന്നായി ഉദ്ദാലകൻ. ശ്വേത കേതു പിന്നീടൊരു തിരി തെളിയിച്ചു കൊണ്ട് ചെന്നു, അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്, ഉദ്ദാലകന് ദേഷ്യം വന്നു തുടങ്ങി. ശ്വേത കേതുവിന്റെ അടുത്ത വരവ് കനല്‍ക്കട്ടയും കൊണ്ടായിരുന്നു, അഗ്നി എവിടെ ഉദ്ദാലകൻ ഗർജ്ജിച്ചു. ശ്വേത കേതുവിനു സഹികെട്ടു, അവൻ തിരിച്ച് ചോദിച്ചു എങ്ങിനെയാണ് അഗ്നി മാത്രമായി കൊണ്ട് വരിക, അതിനൊരു ഇരിപ്പിടം വേണ്ടേ. അതെ, അതാണ് നിന്റെ ചോദ്യത്തിനുള്ള ഉത്തരം. അഗ്നിക്ക് സ്ഥിതി ചെയ്യാൻ ഒരു ഉപാധി ആവശ്യമാണ്, അതു പോലെ തന്നെ പരമാത്മാവിനു വസിക്കാൻ ഉപാധിയാണ് ശരീരം, അതായത് പരമാത്മാവ് നിന്നിലുമെന്നിലും സര്‍വ്വ ചരാചരങ്ങളിലും സ്ഥിതി ചെയ്യുന്നു. അത് തന്നെയല്ലേ ശബരി മലയിലും, ദേവനും ഭക്തന്മാരും തമ്മിൽ വിത്യാസം ഇല്ല എല്ലാവരും ദൈവങ്ങൾ തന്നെ.
Content collected, sorted, edited by Prasannan, All write reserved  

5 comments:

  1. തമിഴിലെയും മൂല ഭാഷയായ പാലിയിൽ ശ്രേഷ്ഠൻ എന്ന അർത്ഥത്തിലുള്ള അജ്ജ എന്ന വാക്കാണ് അയ്യ ആയത്. അയ്യയ്ക്ക് അച്ഛൻ സ്ഥാനവും കൂടി കൊടുത്തപ്പോഴാണ് അയ്യ അപ്പൻ എന്ന അയ്യപ്പനായത്. ഇതിൽ നിന്ന് അയ്യപ്പൻ തന്നെയാണ് ശിവൻ എന്ന് മനസ്സിലാക്കാമല്ലോ.



    അവസാനത്തെ വാചകം എങ്ങനെ എന്നു മനസ്സിലായില്ല.

    ReplyDelete
    Replies
    1. ആ പാരഗ്രാഫിന്റെ ആദ്യ ഭാഗവും അവസാന ഭാഗവും ലിങ്ക് ചെയ്യുന്നതിൽ വന്ന വീഴ്ച ചൂണ്ടി കാണിച്ചതിന് നന്ദി. ഭൂതങ്ങളുടെ നാഥൻ എന്നർത്ഥത്തിൽ ഭൂത നാഥൻ എന്ന് വിളിപ്പേരുള്ളത് ശിവനാണ്, അയ് അപ്പൻ (പഞ്ച ഭൂതങ്ങളുടെ നാഥൻ) ആണ് അയ്യപ്പൻ എന്നായത്.

      Delete
  2. This comment has been removed by the author.

    ReplyDelete
  3. ലേഖകന്മായി ബന്ധപ്പെടുവാനുള്ള നമ്പർ കിട്ടിയാൽ നന്നായിരുന്നു.

    ReplyDelete
    Replies
    1. ആരെന്നറിയാതെ നമ്പർ തരുന്നത് എങ്ങിനെ. theerthyathra@gmail.com or https://www.facebook.com/prasannanbpcl വന്ന് താങ്കളുടെ ഐഡൻറിറ്റി വ്യക്തമാക്കൂ.

      Delete